Wednesday, October 24, 2012

രാഹുലും മോശക്കാരനല്ല

രാഹുലും മോശക്കാരനല്ല

കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിയാണ്‌ രാഹുല്‍. മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പുത്രന്‍. കോണ്‍ഗ്രസ്സിന്റെ ജനറല്‍സെക്രട്ടറി. രാഷ്ട്രത്തിന്‌ പ്രതീക്ഷ നല്‍കുന്ന ഒരു സംഭാവനയും അദ്ദേഹത്തിന്റേതായിട്ടില്ല. നാണക്കേടുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്‌. അതിനോടൊപ്പം ഒരു കാര്യംകൂടി ഇതാ ഹരിയാനയില്‍ നിന്നും ഉണ്ടായിരിക്കുന്നു. ചുളുവിലയ്ക്ക്‌ ഭൂമി വാങ്ങിക്കൂട്ടി എന്നാണത്‌. സഹോദരി ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധേരയുടെ വിക്രിയകള്‍ ആ കുടുംബത്തിന്റെ നടപടി ദൂഷ്യങ്ങള്‍ പുറത്തറിയിച്ചതാണ്‌. അതിന്റെ പിന്നാലെയാണ്‌ രാഹുലിന്റെ ഇടപാടുകളും. 2008 മാര്‍ച്ചില്‍ ഹസന്‍പൂര്‍ ഗ്രാമത്തില്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്ക്‌ രാഹുല്‍ സ്ഥലം വാങ്ങിയെന്നാണ്‌ ആരോപണം. 6.5ഏക്കര്‍ സ്ഥലമാണ്‌ രാഹുല്‍ വാങ്ങിയത്‌. ഈ കാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില ഏക്കറിന്‌ 8 ലക്ഷം രൂപയായിരുന്നു . വിപണി വില ഏക്കറിന്‌ 35 ലക്ഷത്തിന്‌ മുകളിലുമായിരുന്നു. എന്നാല്‍ ഏക്കറിന്‌ 1.5 ലക്ഷം രൂപയ്ക്കാണു രാഹുല്‍ സ്ഥലം വാങ്ങിയത്‌. ഇതുമൂലം സ്റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിന്‌ വന്‍ തുക നഷ്ടമായി. 

ഇതേക്കുറിച്ച്‌ സുപ്രീംകോടതി സിറ്റിങ്‌ ജഡ്ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌ മുന്‍ ഹരിയാനാ മുഖ്യമന്ത്രി കൂടിയായ ഓംപ്രകാശ്‌ ചൗതാലയാണ്‌. ഹരിയാനയില്‍ കുറഞ്ഞ വിലയ്ക്കു ഭൂമി വാങ്ങാന്‍ റോബര്‍ട്ട്‌ വധേരയ്ക്ക്‌ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ്‌ ഹൂഡ വന്‍ സഹായം ചെയ്തുകൊടുത്തത്തായും ആരോപണമുന്നയിച്ചിരിക്കുകയാണ്‌. 1981 ല്‍ ദളിതര്‍ക്കായി നല്‍കിയ ഭൂമി വധേര തട്ടിയെടുത്തുവെന്നും ചൗത്താല ആരോപിച്ചിരിക്കുന്നു. ഹസന്‍പൂര്‍ ഗ്രാമത്തിലെ ദളിത്‌ കുടുംബങ്ങളില്‍ നിന്നും 30 ഏക്കര്‍ ഭൂമിയാണ്‌ വധേരയുടെ കമ്പനി തട്ടിയെടുത്തതെന്നും ഇക്കാര്യങ്ങളും അന്വേഷിക്കണമെന്നും ചൗത്താല ആവശ്യപ്പെട്ടിരിക്കുകയാണ്‌. വധേര മാത്രമല്ല ഒട്ടും മോശക്കാരനല്ല താനെന്ന്‌ രാഹുല്‍ തെളിയിക്കുകയാണെന്നുവേണം കരുതാന്‍. ഇത്തരം മുക്കുപണ്ടങ്ങളെ മുത്താണെന്ന്‌ പറഞ്ഞ്‌ എഴുന്നള്ളിപ്പിക്കുന്നവരെ ഓര്‍ത്ത്‌ ഖേദിക്കേണ്ടിയിരിക്കുന്നു. ഇത്തരക്കാരുടെ ഇന്നത്തെ കോണ്‍ഗ്രസ്‌ രാജ്യത്തിന്‌ ശാപമാണെന്ന കാര്യത്തില്‍ സംശയമില്ല.

No comments: