മന്‍മോഹന്റെ അമേരിക്കന്‍ മോഡല്‍
കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അമേരിക്കാ വിധേയനാണെന്നുമുള്ള പരമസത്യത്തിന് അടിവരയിടുന്നതാണ് ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിനുള്ള അനുമതിയും ഡീസല്‍ വിലക്കയറ്റവും. ആഭ്യന്തര വിപണി മലക്കെ തുറന്ന് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കാന്‍ സന്നദ്ധമായി നില്‍ക്കുകയാണ് കഴിവുകെട്ട പ്രധാനമന്ത്രിയെന്ന് വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച മന്‍മോഹന്‍ ഈ നയപ്രഖ്യാപനത്തിലൂടെതന്നെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയായി വിദേശ മാധ്യമങ്ങള്‍ കരുതുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ദരിദ്രനാരായണന്മാര്‍ ഭൂരിഭാഗമുള്ള ഇന്ത്യയില്‍ യുപിഎയും പ്രധാനമന്ത്രിയും മൊണ്ടേക്സിംഗ് ആലുവാലിയയും ദരിദ്രരുടെ ശത്രുക്കളാണ്. പല ഘടകകക്ഷികളും പ്രതിപക്ഷവും ഒറ്റക്കെട്ടായി ഡീസല്‍ വിലവര്‍ധനവും ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപവും എതിര്‍ക്കുമ്പോഴും രാജ്യവികസനത്തിന് ഇത് അത്യന്താപേക്ഷിതമാണെന്ന വാദത്തില്‍ പ്രധാനമന്ത്രി അപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. വിദേശനിക്ഷേപം ചില്ലറ വ്യാപാരരംഗത്ത് മാത്രമല്ല, വ്യോമയാനമേഖലയിലും കൊണ്ടുവന്ന് ധനക്കമ്മി കുറയ്ക്കാനാണ് നീക്കം. ഈ നീക്കത്തെ ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡി (യു) സിപിഎം, സിപിഐ, ടിഡിപി എന്നിവരെല്ലാവരും എതിര്‍ത്തിട്ടും നിസ്സംഗതയോടെ നിര്‍വികാരനായി പ്രധാനമന്ത്രി മുന്നോട്ടുപോകുമ്പോള്‍ തെളിയുന്നത് അദ്ദേഹത്തിന്റെ അമേരിക്കന്‍ വിധേയത്വം തന്നെയാണ്.
ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം രാജ്യമെങ്ങും കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഇത് ചെറുകിട കര്‍ഷകനെയും ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും തകര്‍ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില നേടിക്കൊടുക്കുമെന്നാണ് വാദം. ആലുവാലിയ ഭക്ഷ്യസുരക്ഷയ്ക്കല്ല ഊന്നല്‍ വേണ്ടത് നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയ വികസനത്തിനാണെന്ന വാദം ഉയര്‍ത്തിയതിന് പിന്നാലെയാണിത്. ഈ നവലിബറല്‍ അജണ്ട ട്വിറ്ററില്‍ കൂടിയും പ്രമോട്ട് ചെയ്ത് യുപിഎ പറയുന്നത് 34ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്നാണ്. ലോകബാങ്ക് കണക്ക് പ്രകാരം ഇന്ത്യയില്‍ ഏഴുകോടി ഭവനരഹിതരാണുള്ളത്. വിദേശനിക്ഷേപം പഞ്ചസാര വില കുറയ്ക്കുമത്രെ. വിദേശ കുത്തകകള്‍ വരാതെതന്നെ സ്വദേശ കുത്തകകള്‍ തകര്‍ത്ത വര്‍ക്കി സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പാണ്. വാള്‍മാര്‍ട്ട് എന്ന ഭീമന്‍ രംഗപ്രവേശം ചെയ്താല്‍ 1300 ഇന്ത്യന്‍ ചില്ലറ വില്‍പ്പനശാലകള്‍ പൂട്ടേണ്ടിവരുമത്രെ. ചില്ലറ വ്യാപാരമേഖലയില്‍ എഫ്ഡിഐ 16 ബില്യണ്‍ ലാഭം കൊണ്ടുവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാര്‍ത്താപ്രക്ഷേപണത്തില്‍ 74 ശതമാനം വിദേശനിക്ഷേപം വന്നാല്‍ വിദേശ ഭീമന്മാര്‍ സ്വദേശി ചാനലുകളെ ചവിട്ടിമെതിച്ച് ആധിപത്യം നേടും. വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപമാണ്. ജിഡിപി വര്‍ധന ഉറപ്പാക്കാന്‍ എഫ്ഡിഐ അത്യാവശ്യമാണെന്നാണ് മന്‍മോഹന്‍സിംഗിന്റെ വാദം.
എമെര്‍ജിങ് കേരള ഉദ്ഘാടനം ചെയ്തശേഷം കേരളത്തില്‍ എമെര്‍ജ് ചെയ്തത് എല്ലാവിധ സാധനങ്ങളുടെയും സഞ്ചാരച്ചെലവിനെയും ആകാശംമുട്ടെ വളര്‍ത്തുകയായിരുന്നല്ലോ. ഇപ്പോള്‍ കേരളം കഠിനമായ വിലക്കയറ്റത്താല്‍ ശ്വാസംമുട്ടുകയാണ്. ലോറിയുടമകള്‍ സ്വയം പത്ത് ശതമാനം ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ് വര്‍ധിപ്പിച്ചതോടെ ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ‘ഉപ്പുതൊട്ട് കര്‍പ്പൂരം വരെ’ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു. ബസ്സുടമകള്‍ ആവശ്യപ്പെടുന്നത് ടിക്കറ്റ് ചാര്‍ജ് വര്‍ധനയാണ്. ഓണം, റംസാന്‍ കഴിഞ്ഞിട്ടും ഇവിടെ നിത്യോപയോഗസാധന വില മുന്നോട്ട് കുതിച്ച് പഞ്ചസാരയ്ക്ക് ഒരുകിലോയ്ക്ക് ഏഴ് രൂപയും അരിക്ക് മൂന്ന് രൂപയും പയറിന് അഞ്ച് രൂപയും മറ്റുമായി ഉയര്‍ന്നുകഴിഞ്ഞു. ക്ഷീരമേഖലപോലും പ്രതിസന്ധിയിലായത് കാലിത്തീറ്റയ്ക്കും പിണ്ണാക്കിനും വില കൂടിയതാണ്. പാലിന്റെ വില ഒരു ലിറ്ററിന് 22 രൂപയായി ഉയര്‍ന്നുകഴിഞ്ഞു. നെല്‍വയല്‍ തരിശായപോലെ തൊഴുത്തും ശൂന്യമാകും. സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ആര്‍ടിസി പോലും തങ്ങളുടെ 5400 ബസ്സുകളില്‍ 1800 എണ്ണം ഇന്ധനച്ചെലവ് പ്രതിമാസം 69 കോടി രൂപ കൂടിയത് കാരണം പിന്‍വലിക്കാന്‍ പോകുകയാണ്. ഇതും സ്വകാര്യ ഭീമന്മാര്‍ക്ക് അവസരം ഒരുക്കിക്കൊടുക്കുന്നു. ഇതിനെയെല്ലാം എതിര്‍ക്കുന്ന മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഭീഷണി മുഴക്കുമ്പോഴും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറാകുമോ എന്ന സംശയമുയരുന്നു.
തൃണമൂല്‍ പിന്തുണ പിന്‍വലിച്ചാലും മുലായമോ മായാവതിയോ ക്യാബിനറ്റില്‍ കയറിക്കൂടിയാല്‍ തൃണമൂലിന് ഇന്നുള്ള വിലപേശലും അധികാരവും നഷ്ടപ്പെട്ടേക്കാമെന്ന സാധ്യതയാണ്. മന്‍മോഹന്‍സിംഗ് എന്നും നവലിബറല്‍ അജണ്ടയുടെ വക്താവായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിനീതവിധേയനായാണ് കാണപ്പെടുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് വന്നാല്‍പ്പോലും കുലുങ്ങില്ല എന്ന നിലപാടിലാണ് പ്രധാനമന്ത്രി. കോമണ്‍വെല്‍ത്ത് അഴിമതിയും 2ജി സ്പെക്ട്രം അഴിമതിയും ഇപ്പോഴത്തെ കല്‍ക്കരി കുംഭകോണവും തീര്‍ത്തും വികൃതമാക്കിയിരിക്കുന്ന യുപിഎ പ്രതിഛായ വിദേശ കുത്തകകളുടെ സഹായത്തോടെ മിനുക്കിയെടുക്കാനുള്ള ശ്രമമായിട്ടുവേണം ഈ ജനവിരുദ്ധ തീരുമാനങ്ങളെ കാണാന്‍. ഇനി ജനങ്ങളുടെ മുന്നിലുള്ള ഏക പ്രതിരോധമാര്‍ഗം സമരമാണ്. കേരളം ഇപ്പോള്‍തന്നെ ഹര്‍ത്താലുകളില്‍ റെക്കോര്‍ഡിട്ട് കഴിഞ്ഞു. ജനജീവിതം ദുഃസഹമാക്കുന്ന വന്‍ കോര്‍പ്പറേറ്റ് പ്രീണനനയം നടപ്പാക്കിയാല്‍, യാത്ര ചെയ്യുന്നതുപോലും സാധാരണക്കാരന് അപ്രാപ്യമായാല്‍, ദൃശ്യമാധ്യമങ്ങളുടെ അജണ്ട വിദേശ ഭീമന്മാര്‍ നിശ്ചയിച്ചുതുടങ്ങിയാല്‍ വയലും തണ്ണീര്‍ത്തടവും നശിപ്പിച്ച് ഭക്ഷ്യസുരക്ഷ അവഗണിച്ച്, കുടിവെള്ളംപോലും റേഷന്‍ വ്യവസ്ഥയില്‍ കിട്ടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. പ്രതിഷേധസമരമല്ലാതെ മേറ്റ്ന്ത് മാര്‍ഗം
No comments:
Post a Comment