Tuesday, December 20, 2011

സ്വാമി സത്യാന്ദന സരസ്വതി ..ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശി.

സ്വാമി സത്യാന്ദന സരസ്വതി 
  
ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും കാലഘട്ടത്തില്‍ നിരവധി നവോത്ഥന നായകന്‍ന്മാരുടെ ധര്‍മ്മ കര്‍മ്മ മുന്നേറ്റങ്ങളിലൂടെ ഉണര്‍ന്നെണീറ്റ കേരളീയ ഹിന്ദുസമൂഹം ക്രമേണ ആലസ്യത്തിലേയ്ക്കും സാമുദായിക നേതൃത്വത്തിന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളില്‍പ്പെട്ട് ദിശാബോധമില്ലായ്മയിലേക്കും അധപതിച്ചു. ആചാര്യന്മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും സങ്കുചിത ജാതി-വര്‍ഗ്ഗ ചിന്തകളുമായി ഹൈന്ദവ സമൂഹത്തിലാകെ ഭിന്നിപ്പുകളും പരസ്പര മാല്‍സര്യവും പാരമ്യത്തിലെത്തി. ഈ ദുര്‍ബലാവസ്ഥയെ പരമാവധി മുതലെടുത്ത് വ്യവസ്ഥാപിത മതങ്ങളും രാഷ്ട്രീയ സംഘടനകളും ഹിന്ദുക്കളെയും ഹൈന്ദവ സംസ്‌കാരത്തെയും തളര്‍ത്താനും തകര്‍ക്കാനുമുള്ള ഗൂഡ പദ്ധതികള്‍ക്ക് രൂപം നല്‍കി.
സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ സകലപ്രശ്‌നങ്ങളിലും ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി കയറിക്കൂടിയ ഇക്കൂട്ടര്‍ ഹിന്ദുജനതയെ കബളിപ്പിച്ച് ലക്ഷ്യപ്രാപ്തി കൈക്കലാക്കി. ക്രമേണ രാഷ്ട്രീയ-സാമ്പത്തിക-വ്യവസായിക രംഗങ്ങളില്‍ ഹൈന്ദവര്‍ പിന്തള്ളപ്പെട്ടു തുടങ്ങി. പുതിയ ജീവിതക്രമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ഉപഭോഗസംസ്‌കാരംത്തില്‍ നഷ്ടങ്ങള്‍ ഏറ്റവും അധികം ഏറ്റുവാങ്ങിയത് ഹിന്ദു സമൂഹമായിരുന്നു. വരുമാനമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാതെ ഭൂമിയും മറ്റ് സമ്പത്തുകളും വിറ്റ് തുലച്ച് ആര്‍ഭാടപ്രിയരായ ഹൈന്ദവര്‍ പാപ്പരായപ്പോള്‍ സമ്പത്തിന്റെ വിതരണവും ജനസംഖ്യയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ സാമൂഹ്യ അരക്ഷിതാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിച്ചു. സമ്പത്തും രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി സര്‍ക്കാരിന്റെ നയ പരിധിയില്‍പോലും കൈക്കലാക്കിയ സംഘടിത മത ശക്തികള്‍ ന്യൂനപക്ഷത്തിന്റെയും സാമൂഹിക അവശതയുടെയും പേരില്‍ മുതലക്കണ്ണീരൊഴുക്കി കൂടുതല്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കി. ഉപപരിവര്‍ത്തനം പൂര്‍വ്വാധികം ശക്തമാക്കുകയും ആസുത്രീതമായ ജനസംഖ്യ വര്‍ദ്ധനവിലൂടെ അംഗബലം വര്‍ദ്ധിപ്പിക്കുന്ന തന്ത്രം വ്യാപകമാകുകയും ചെയ്തു. ന്യൂനപക്ഷമെന്ന് അവകാശപ്പെടുമ്പോഴും ജനസംഖ്യയുടെ നല്ലൊരു പങ്ക് സ്വന്തമാക്കി അവര്‍ രാഷ്ട്രീയ വിലപേശലിന് വേദി ഒരുക്കി.
ഇതര മത സംഘടനകള്‍ ഗൂഡ നീക്കത്തിലൂടെ ഹിന്ദു ജനതയുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് കൂടുതല്‍ ശക്തമായപ്പോള്‍ ഹിന്ദു സമുദായ സംഘടനകള്‍ പരസ്പര കലഹവും ഉള്‍പ്പോരുകളും കാരണം അനുദിനം ശുഷ്‌ക്കിച്ചു വന്നു. സമ്പത്ത് മാധ്യമശക്തി, രാഷ്ട്രീയ ശക്തി ഇവയിലൂടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സംഘടിത മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടിമുറുക്കിയപ്പോള്‍ ഹൈന്ദവര്‍ സര്‍വ്വ രംഗങ്ങളിലും തഴയപ്പെട്ടു. ഹൈന്ദവ ജനതയുടെ സംരക്ഷകനായി അവതരിച്ചിപ്പ് ക്രമേണ സംഘടനാ താല്‍പ്പര്യങ്ങള്‍ മാത്രമായി പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ ചില ഹൈന്ദവ പ്രസ്ഥാനങ്ങള്‍ ഹൈന്ദവരുടെ തന്നെ വെറുപ്പിന് പാത്രീഭവിച്ചു. നിരാലംബരായ ഹൈന്ദവ സമൂഹം ഇനിയെന്തെന്ന് ആശങ്കയില്‍പ്പെട്ടുഴയുന്ന ഇത്തരമൊരുവസ്ഥയിലാണ് പ്രത്യാശയുടെ ദീപം തെളിയിച്ച് സ്വാമി സത്യാന്ദന സരസ്വതി തൃപ്പാദങ്ങള്‍ തന്റെ നവോത്ഥാന യജ്ഞങ്ങള്‍ക്ക് തുടക്കമിട്ടത്. ഹൈന്ദവ ജനതയ്‌ക്കെതിരെയുള്ള ഏതൊരു അധിനിവേശത്തിനുമെതിരെ ശക്തമായി പ്രതികരിയ്ക്കുകയും ബോധവല്‍ക്കരണത്തിലൂടെയും ക്രീയാത്മകമായ പദ്ധതികളിലൂടെയും കണ്ണിലെ കരടായി. സ്വാമികളെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നു. ‘അഞ്ജനമെന്നതെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിട്ട്’ എന്ന പോലെ കുറെപ്പേര്‍ ഇതൊക്കെ വിശ്വസിച്ചു. എന്നാല്‍ സ്വാമിയെ അടുത്തറിയുന്നവര്‍ അദ്ദേഹത്തിന്റെ ഹൃദയ നൈര്‍മ്മല്യത്തിന്റെ കുളിര്‍ സ്പര്‍ശനമേറ്റു. അതിന് ജാതിയോ മതമോ രാഷ്ട്രീയമോ ദേശ ഭാഷകളോ തടസ്സമായില്ല. സാന്ദര്‍ഭികമായ ചില പ്രയോഗങ്ങളെ അടര്‍ത്തിയെടുത്ത് അവയുടെ പശ്ചാത്തലത്തില്‍ ഒന്നിനെ നിരൂപണം ചെയ്യുന്നത് കുരുടന്മാര്‍ ആനയെ വിലയിരുത്തിയതിന് സമമായി. ഓരോരുത്തരും അവരവരുടെ വീഷണകോണിലൂടെ സ്വാമിജിയെ നിരൂപിച്ചു. എന്നാല്‍ സ്വാമികള്‍ ഇതിനെല്ലാം അപ്പുറമായിരുന്നു. സ്വാമിയുടെ പോരാട്ടം സാമൂഹികവും രാഷ്ട്രീയവുമായ അധര്‍മ്മങ്ങള്‍ക്കും തിന്മകള്‍ക്കും എതിരായിട്ടായിരുന്നു. അത് ഒരിയ്ക്കലും അഹിന്ദുക്കള്‍ക്കെതിരായിരുന്നില്ല. ചട്ടമ്പി സ്വാമികളും മന്നത്തു പദ്മാനഭനും അയ്യന്‍ങ്കാളിയുമൊക്കെ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിച്ചിട്ടുണ്ട്. എന്നിട്ടും അവരാരും വര്‍ഗ്ഗീയ വാദിയെന്നോ തീവ്രവാദിയെന്നോ മുദ്രകുത്തപ്പെട്ടിട്ടില്ലെന്നും ഇവിടെ സ്മരണീയമാണ്.
ഹിന്ദു കുടുംബങ്ങളുടെ അധ:പതനത്തിന് മുഖ്യകാരണം ”കാണം വിറ്റും ഓണം കൊള്ളണമെന്നമട്ടിലുള്ള ആഡംബര പ്രിയത്വവും മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ അമിതോപയോഗവുമാണ്. ലഹരിയുടെ വിപത്ത് തടയാന്‍ മദ്യവര്‍ജ്ജന-ലഹരി വിമോചന പ്രവര്‍ത്തനങ്ങളില്‍ സ്വാമികള്‍ ഏറെ ശ്രദ്ധപതിപ്പിച്ചു. സാമൂഹികമായ ചെറുകൂട്ടായ്മകളിലൂടെ സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നതി എന്ന ലക്ഷ്യത്തോടെ ‘കുടുംബയോഗങ്ങള്‍’ ക്ക് തുടക്കം കുറിച്ചു. കേരളത്തില്‍ ഇന്ന് ഏറെ വേരോട്ടം നേടിയ കുടുംബശ്രീ ഉള്‍പ്പടെയുള്ള സ്വാശ്രയ സംഘങ്ങളുടെ ആദിമ രൂപമായിരുന്നു കുടുംബയോഗങ്ങള്‍. വിവാഹം കുടുംബത്തില്‍ ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ മംഗല്യനിധി സ്വരൂപിക്കുകയും അതിലൂടെ ലഭിക്കുന്ന തുക പലിശ രഹിതമായോ കുറഞ്ഞ പലിശയ്‌ക്കോ വായ്പ നല്‍കി വരുമാന മാര്‍ഗ്ഗമായി ചെറുകിട വ്യാപാരവും ചെറുകിട ഉല്‍പ്പാദന യൂണിറ്റുകളും നടത്തുന്നവരെ സഹായിക്കുന്ന പദ്ധതി കേരളത്തിലാകമാനം ശ്രദ്ധ നേടിയിരുന്നു. ഇന്നത്തെ മൈക്രോഫിനാന്‍സ് പദ്ധതികള്‍ ഇതിന്റെ പിന്‍മുറക്കാരാണ്.
കുടുംബത്തിനും സമൂഹത്തിനും സമഗ്രമായ മാറ്റത്തിന് വനിതാശാക്തീകരണം ഒഴിപ്പിച്ചുകൂടാനാവാത്തതാണെന്നു കണ്ട് മൈഥിലി മഹിളാ മണ്ഡലത്തിന് രൂപം നല്‍കിയതും അതിലൂടെ നിരവധി സ്ത്രീകളെ സാമൂഹിക രംഗത്തെത്തിച്ചതും വിസ്മരിക്കാവുന്നതല്ല. വ്യവസ്ഥാപിത മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്ത്രീകളും കുട്ടികളും ഉള്‍പ്പടുന്ന കൂട്ടായ്മകളിലൂടെ മത/തത്വസംഹിത ബോധനവും പ്രവര്‍ത്തന ലക്ഷ്യങ്ങളും അതാതു സമൂഹത്തിന്റെ താഴെത്തട്ടില്‍വരെ എത്തിക്കുകയും അതിലൂടെ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ രൂഢമൂലമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഹൈന്ദവ ഹൈന്ദവ സംഘടനകള്‍ ഇത്തരത്തിലൂള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അത്ര താല്‍പ്പര്യം നല്‍കിയിരുന്നില്ല. സാംസ്‌കാരിക മൂല്യങ്ങളുടെ ദൃഡീകരണത്തിനും സാമൂഹിക ബോധത്തിന്റെ വികാസത്തിനുമായി ഹൈന്ദവരും ഈ രീതി കൈക്കൊള്ളണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സ്വാമികള്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചു. രാമായണ ക്ലാസ്സുകള്‍, ഭഗവത്ഗീതാ പഠനം, ലളിതാ സഹസ്രനാമ പഠനം തുടങ്ങി വിവിധതരത്തില്‍ നാടെങ്ങും ഹൈന്ദവ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുന്നതില്‍ വിജയം വരിച്ചു. ഈ രീതി ഇന്ന് മിക്ക ഹൈന്ദവ സംഘാടനകളും സ്വീകരിച്ചിരിക്കുന്നത് സന്തോഷകരമാണ്. കുട്ടികളുടെ കൂട്ടായ്മയായി ‘ബാല പ്രപഞ്ചം’ എന്ന സംഘങ്ങള്‍ക്ക് സ്വാമിജി രൂപം നല്‍കിയിരുന്നു. ആത്മീയവും ഭൗതികവും സാമൂഹികവുമായ ഉത്തമ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
പൊതുസ്ഥലങ്ങളും ഹൈന്ദവ സംസ്‌കാരവും ബന്ധമുള്ളതുമായ സ്ഥലങ്ങള്‍ കൈയ്യേറുന്ന വ്യവസ്ഥാപിത മതങ്ങളുടെ ഗൂഡതന്ത്രത്തിനെതിരെ പ്രചണ്ഡമായ സമരങ്ങള്‍ നയിച്ചാണ് സ്വാമികള്‍ ഏറെ ശ്രദ്ധേയമായത്. പ്രസിദ്ധമായ കൊട്ടിയൂര്‍ ദേവസ്വത്തിന്റെ അധീനതിയിലായിരുന്ന പാലുകാച്ചി മല കൈയ്യേറി കുരിശുകള്‍ സ്ഥാപിച്ചതിനെതിരായി ശക്തമായ രംഗത്തെത്തിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാമിജി തുടക്കമിട്ടത്. പാലുകാച്ചി മലയിലെ കുരിശുകള്‍ നീക്കം ചെയ്ത് പകരം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ആ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉടഞ്ഞ വിഗ്രഹങ്ങളുമായി കണ്ണൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് നടത്തിയ വിഖ്യാതമായ പ്രതിഷേധയാത്ര സമീപകാല ഹൈന്ദവ ചരിത്രത്തിലെ തിളങ്ങുന്ന എടുകളാണ്. തുടര്‍ന്നിങ്ങോട്ട് സ്വാമികളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ നിരവധിയാണ്. നിലയ്ക്കലില്‍ കുരിശു സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ സമരവും പാപ്പാവേദി പ്രശ്‌നവും ഏറെ ശ്രദ്ധേയങ്ങളാണ്. ഹിന്ദു മതത്തെയും ആചാരാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുന്ന മതപരിവര്‍ത്തന മാഫിയകളുടെ പ്രചാരണങ്ങള്‍ക്ക് അത്ര നാണയത്തില്‍ ശക്തമായ തിരിച്ചറി നല്‍കാന്‍ സ്വാമികള്‍ സദാജാഗരുകനായിരുന്നു.
ശബരിമല ശുചീകരണ യജ്ഞം, ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തയ്യാറാക്കിയ ഹരിവരാസനം പ്രൊജക്ട് എന്നിവയക്ക് പ്രസക്തി ഏറി വരികയാണ്. ഹരിവരാസനം പ്രോജക്ടിന്റെ ഒരു വികലാനുകരണമാണ് ഇക്കോസ്മാര്‍ട്ട് തയ്യാറാക്കിയ പുതിയ ശബരിമല മാസ്റ്റര്‍ പ്ലാന്‍ എന്നത് രഹസ്യമല്ല.
ഹിന്ദു സമൂഹത്തെ അവഗണിക്കുകയും ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങളെ കരുതിക്കൂട്ടി താറാടിച്ചു കാണിക്കുകയും ചെയ്യുന്ന മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി സ്വാമികള്‍ തുടങ്ങിയവ പ്രസ്ഥാനമാണ് പുണ്യഭൂമി ദിനപത്രം മാധ്യമങ്ങളെ വെറും കച്ചവട ഉപാധിയായി കാണുന്ന കുത്തകകളില്‍ നിന്നും വ്യത്യസ്തമായി ഹൈന്ദവരുടെ മൊത്തത്തിലുള്ള ഉന്നമനത്തിന് മാധ്യമ പ്രവര്‍ത്തനത്തെ ഒരു ഉപാധിയാക്കുക എന്ന ലക്ഷ്യവുമായാണ് ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പത്രം ആരംഭിച്ചത്. 2011 ഏപ്രില്‍ 7 ന് തൃശൂരില്‍ ദിനപത്രത്തിന്റെ ആദ്യ എഡിഷന്‍ പ്രവര്‍ത്തനം തുടങ്ങിയത് മലയാള മാധ്യമരംഗത്ത് വിസ്മയം സൃഷ്ടിച്ചു. പത്ര മാധ്യമങ്ങള്‍ ഹൈന്ദവ സമൂഹത്തോടു കാട്ടിയിരുന്ന അവഗണനയ്ക്ക് ഒരളവുവരെ അറുതിവരുത്താന്‍ പുണ്യഭൂമി നിമിത്തമായി എന്നതാണ് അതിന്റെ ഏറ്റവും വലിയ വിജയം.
ഒരു ഹിന്ദു സന്യാസി എന്നു പറയുന്നതില്‍ അങ്ങേയറ്റം അഭിമാനം കൊണ്ടിരുന്ന സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കപടമതേതരത്വത്തെ അങ്ങേയറ്റം വെറുത്തിരുന്നു. മതേതരത്വമെന്നത് മതപ്രീണനമായി തരംതാന്നിരിക്കുന്ന ഇന്നത്തെ അവസ്ഥയെ അംഗീകരിക്കാന്‍ സ്വാമികള്‍ കൂട്ടാക്കിയില്ല. സനാതന ധര്‍മ്മത്തിന്റെ മഹത്വവും ഭാരതീയ ചിന്താപദ്ധതികളുടെ ദീര്‍ഘവീഷണവും ലോകത്തിന് ബോധ്യമാക്കുന്നതില്‍ സ്വാമിജി ശ്രദ്ധേയനായിരുന്നു. ഹൈന്ദവ സമൂഹത്തിന്റെ ഉന്നതിക്കായി വിഭാവനം ചെയ്യപ്പെട്ട ലോക ഹിന്ദു പാര്‍ലമെന്റ്, ബാങ്ക് ഓഫ് ഹിന്ദൂസ്, പുണ്യഭൂമി മീഡിയ കോര്‍പ്പറേഷന്‍ ഇന്റര്‍നാഷണല്‍ തുടങ്ങി നിരവധി ആശയങ്ങള്‍ ഇനിയും പ്രാവര്‍ത്തികമാകാനുണ്ട്. പ്രവര്‍ത്തിപഥത്തിലുള്ള പല പദ്ധതികളും ആശയങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആ കടമ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

1 comment:

vayalar said...

swamiji is the best ' he tried his best to unite hindus but all our hindu leaders are just fightin each other for there own colleges and hopspitals only..............hope swamijis incarnation again.............
suman florida usa